Friday, March 23, 2012

 മടപ്പള്ളിയിലെ തണല്‍ മരങ്ങള്‍
                                                                                                                                  - കെ.ടി. ദിനേശ്
നമ്മുടെ കലാലയ ആഖ്യാനങ്ങളില്‍ ഏറെ പാടിപ്പതിഞ്ഞതാണ് എഴുപതുകളിലെ ക്യാമ്പസ്. മഹാരാജാസും, യൂണിവേഴ്‌സിറ്റി കോളേജും, ബ്രണ്ണനും, വിക്‌ടോറിയയും കഥകളുടെ കേന്ദ്രസ്ഥാനത്താണ് അന്നും ഇന്നും. എണ്‍പതുകളിലെ മടപ്പള്ളി കോളേജ് കേരളത്തിലെ കോളേജ് ലോറില്‍ (College-lore) കാര്യമായി അടയാളപ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മറ്റേതൊരു കലാലയം സംഭാവന ചെയ്തതിനോടൊപ്പമോ അതിലപ്പുറമോ സംഭാവനകള്‍ മടപ്പള്ളി കോളേജ് ചെയ്തിട്ടുണ്ട് എന്ന് അതിന്റെ ചരിത്രം അറിയാവുന്നവര്‍ പറയും. എഴുപതുകളുടെ പൊതുഭാവകത്വം തീവ്ര ഇടതുനിലപാടായിരുന്ന കാലത്ത് മടപ്പള്ളി കോളേജ് പ്രസ്ഥാനത്തിന്റെ ഏറ്റവും മുന്‍നിരയില്‍ ഉണ്ടായിരുന്ന എം.എം. സോമശേഖരനെ പോലുള്ളവരെ നെഞ്ചേറ്റിയിട്ടുണ്ട്. പി.കെ. നാണുവും, വി.കെ. പ്രഭാകരനും, വി.സി. ശ്രീജനും ആ കാലത്ത് മടപ്പള്ളിയില്‍ ഈ ഭാവുകത്വത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയവരാണ്. അധ്യാപകരിലും ടി.ആറിനെയും, ടി.കെ. രാമചന്ദ്രനെയും പോലുള്ളവര്‍ അന്ന് മടപ്പള്ളിയില്‍ ഉണ്ടായിരുന്നു.
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ മടപ്പള്ളിയില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന എന്നെ പോലൊരാള്‍ക്ക് ഇതൊക്കെ കോളേജ് ലോറിന്റെ ഭാഗമായിരുന്നു. എഴുപതുകളുടെ തീപന്തങ്ങള്‍ എണ്‍പതുകളില്‍ ഏറ്റെടുക്കാന്‍ പിന്നീട് വന്നവര്‍ അവരവരുടെ രീതിയാണ് അലംബിച്ചത്. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ തുടര്‍ച്ച പക്ഷേ എവിടെയോ നഷ്ടപ്പെട്ടിരുന്നു. ഒരു കലാലയം അതിന്റെ സഹജമായ കലാപത്വര എങ്ങിനെയെങ്കിലും പ്രകടിപ്പിക്കുക തന്നെ ചെയ്യും എന്നതിന് തെളിവായിരുന്നു ജോ മാത്യുവിനെ സ്റ്റുഡന്റ് എഡിറ്റര്‍ സീറ്റില്‍ സ്വതന്ത്രനായി വിജയിക്കാന്‍ സഹായിച്ചത് എന്നു തോന്നുന്നു. തീവ്ര നിലപാടുകള്‍ക്ക് കാര്യമായ പ്രസക്തി ഇല്ലാതിരുന്ന എണ്‍പതുകളില്‍ മടപ്പള്ളിയില്‍ എസ്.എഫ്.ഐ.യാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയിരുന്നത്. ടി.പി. ചന്ദ്രശേഖരനായിരുന്നു എണ്‍പതുകളുടെ ആദ്യ വര്‍ഷങ്ങളില്‍ മടപ്പള്ളിയില്‍ എസ്.എഫ്.ഐ. നേതാക്കളില്‍ പ്രമുഖന്‍. കോളേജിലെ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പക്ഷത്തുളളവരും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയവരായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
സാഹിത്യ-സിനിമ-കലാ-സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് കോളേജ് അതിന്റെ ശ്രദ്ധ തിരിക്കുന്നതും ഈ കാലത്താണ്. മടപ്പള്ളിയുടെ സമ്പന്നമായ സാഹിത്യ പാരമ്പര്യം ഇതിന് ഏറെ സഹായിച്ചിട്ടുണ്ട്. അധ്യാപകരായ ജി. കുമാരപിള്ള, നരേന്ദ്രപ്രസാദ്, സി.പി. ശിവദാസ്, സുഗതന്‍, കെ.പി. വാസു, കടത്തനാട്ടു നാരായണന്‍ എന്നിവര്‍ അതാത് കാലത്ത് മടപ്പള്ളിയുടെ സാഹിത്യബോധത്തെ ഉണര്‍ത്തിനിര്‍ത്തി. പുനത്തില്‍ കുഞ്ഞബ്ദുള്ള, അക്ബര്‍ കക്കട്ടില്‍, വി.സി. ശ്രീജന്‍, വി.ആര്‍. സുധീഷ്, പി.കെ. നാണു, എം. സുധാകരന്‍, വി.കെ. പ്രഭാകരന്‍, ഉദയഭാനു, രാജന്‍ ചെറുവാട്ട് തുടങ്ങി ഒട്ടനവധി പേര്‍ മടപ്പള്ളിയുടെ സാഹിത്യ പാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. എല്ലാവരെയും പഠിപ്പിക്കുന്ന ഇംഗ്ലീഷ്, മലയാളം അധ്യാപകര്‍ ഈ സാഹിത്യബോധത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുപാട് മികച്ച അധ്യാപകരാല്‍ സമ്പന്നമായിരുന്നു - കെ.പി.വി. കുഞ്ഞിക്കണ്ണന്‍ മാഷ്, മോഹന്‍ദാസ് മാഷ്, ടി.വി. ബാലന്‍ മാഷ്, സരള ടീച്ചര്‍, വാസു മാഷ്, കടത്തനാട്ടു നാരായണന്‍ മാഷ്, ഭാസ്‌കരന്‍ നായര്‍, വിജയലക്ഷ്മി ടീച്ചര്‍, കൃഷ്ണപ്രഭ ടീച്ചര്‍, ദാസന്‍ മാഷ്, താരാനാഥ് മാഷ് എന്നിങ്ങനെ ഒരു നീണ്ട നിരതന്നെ ചൂണ്ടിക്കാണിക്കാനുണ്ട്. മലയാളത്തിലെ സുരേന്ദ്രനാഥ് മാഷിന്റെ ക്ലാസ്സുകള്‍ തമാശയുടെ അമിട്ടുകള്‍ക്ക് തീ കൊടുക്കുമായിരുന്നു. വസന്തകുമാരി ടീച്ചര്‍ കഴിവുള്ള നിര്‍ധന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ എന്നും പ്രത്യേകം താല്‍പ്പര്യം കാട്ടിയിരുന്നു. പട്ടണത്തിന്റെ പരിഷ്‌കാരവും ക്രിക്കറ്റും ആയി തലശ്ശേരി, മാഹി, വടകര പട്ടണങ്ങളില്‍ നിന്ന് ഒരു ന്യൂനപക്ഷവും, ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട്, വില്ല്യാപ്പള്ളി, ആയഞ്ചേരി പയ്യോളി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, തൊട്ടില്‍പാലം, മേപ്പയ്യൂര്‍, പേരാമ്പ്ര എന്നീ ഗ്രാമീണ മേഖലകളില്‍ നിന്ന് വരുന്ന ബഹുഭൂരിപക്ഷം നാടന്മാരും ചേര്‍ന്നതായിരുന്നു കോളേജിലെ വിദ്യാര്‍ഥികള്‍. സാഹിത്യസംവാദങ്ങള്‍, സിനിമപ്രദര്‍ശനങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍ ഒക്കെ ആയി കോളേജ് എന്നും സജീവമായിരുന്നു.
എം.എന്‍. വിജയന്‍ മാഷും, ലീലാവതി ടീച്ചറും, കല്പറ്റ നാരായണനും, എം. കുട്ടികൃഷ്ണനും, വി.ആര്‍. സുധീഷും കോളേജിലെ സാഹിത്യ സാംസ്‌കാരിക പരിപാടികളില്‍ സ്ഥിരം ക്ഷണിതാക്കള്‍ ആയി. അസോസിയേഷന്‍ ഉദ്ഘാടനത്തിനുപോലും അതാത് മേഖലയിലെ ഏറ്റവും പ്രഗത്ഭരായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിപാടികള്‍ ആശയസംവാദത്തിന്റെ ഒരു വലിയ തുറസ്സു സൃഷ്ടിച്ചു. അസ്‌ട്രോണമിയിലെ ഏറ്റവും പുതിയ അറിവുകളുമായി പാപ്പൂട്ടി മാഷും, യേറ്റ്‌സിന്റെ കവിതയില്‍ നൂറ്റാണ്ടുകളുടെ മാറ്റം എങ്ങനെ നിഴലിക്കുന്നു എന്ന തന്റെ പി.എച്ച്.ഡി. പ്രബന്ധവുമായി പി.പി. രവീന്ദ്രനും ശാസ്ത്ര-സാഹിത്യ വിദ്യാര്‍ഥികളെ വിസ്മയിപ്പിച്ചു. സിനിമയും ചിത്രകലയും ഒക്കെ ഉണ്ടെങ്കിലും സാഹിത്യത്തിനുതന്നെ ആയിരുന്നു അന്ന് പ്രഥമ സ്ഥാനം. വൈലോപ്പിള്ളി മാഷ് വടകര ബാലകൃഷ്ണ ടൂറിസ്റ്റ് ഹോമില്‍ താമസിക്കുന്നു എന്നറിഞ്ഞിട്ട് ഞാനും ഗോപിദാസും കാണാന്‍ പോയതും മാഷ് തലയില്‍ കൈവച്ചനുഗ്രഹിച്ചതും ഒക്കെ ഈ സാഹിത്യപ്രേമത്തിന്റെ നിറമുള്ള ഓര്‍മകളാണ്.
കോളേജില്‍ ലിറ്റററി ഫോറം ഊര്‍ജിതമായ കാലത്താണ് കമല്‍ റാം സജീവിന്റെ ചിത്രപ്രദര്‍ശനം വടകരയിലുള്ള മനീഷ എന്ന പാരലല്‍ കോളേജില്‍ വച്ച് ഞങ്ങള്‍ നടത്തിയത്. കുഞ്ഞിക്കണ്ണന്‍ നരിപ്പറ്റ, അമീര്‍, ചന്ദ്രന്‍ വട്ടപ്പാറ, സുനില്‍, ലത്തീഫ് തുടങ്ങി ഒട്ടേറെ സുഹൃത്തുക്കളുടെ പരിശ്രമമായിരുന്നു പുറത്തൊരു വേദിയില്‍ അത്തരം ഒരു പരിപാടി വിജയകരമായി നടത്താന്‍ കഴിഞ്ഞതിന് പിന്നില്‍. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റിവലും ഈ കാലത്ത് തന്നെയാണ് മടപ്പള്ളിയില്‍ നടന്നത്. ബര്‍ഗ്മാനും, ബനുവലും, ഗൊദാര്‍ദും സാരി കൊണ്ട് മറച്ച കോളേജ് ഓഡിറ്റോറിയത്തിലെ ഇരുട്ടില്‍ അര്‍ത്ഥത്തിന്റെ പുതിയ തലങ്ങള്‍ തേടി. സ്ത്രീ പ്രസ്ഥാനങ്ങള്‍ കോളേജുകളില്‍ സജീവമാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുന്‍പാണ് 1986ല്‍ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ഈ മേള നടന്നത്. ഷൈനി, സുമ, രേണുക, ലൈല എന്നിവരായിരുന്നു മേള സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തത്.
ശശിയും, ശിവദാസ് പുറമേരിയും, എന്‍.പി. ബഷീറും ലിറ്റററി ഫോറം പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. മധു മടപ്പള്ളിയുടെയും സജീവിന്റെയും ചിത്രങ്ങളും ശിവദാസി  ന്റെ കവിതകളും അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അഗസ്തിയും, ഹരീന്ദ്രനും പിന്നീട് ടി.കെ. അഷ്‌റഫും അജയനും മടപ്പള്ളിയുടെ സര്‍ഗാത്മകതയെ പാളം തെറ്റാതെ നയിച്ചിട്ടുണ്ട്. കോളേജ് അനുവദിച്ച ഈ സാഹിത്യ സാംസ്‌കാരിക തുറസ്സാണ് എത്രയോ പേരെ ഇന്നും വായനയുടെയും സിനിമാസ്വാദനത്തിന്റെയും ലോകത്ത് പിടിച്ചു നിര്‍ത്തുന്നത്. തിരുവനന്തപുരത്ത് നടക്കാറുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ തിരുവനന്തപുരത്തിനു വെളിയില്‍ നിന്ന് എത്തുന്നത് മടപ്പള്ളി കോളേജിലെ മുന്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നായിരിക്കും. കാല്‍നൂറ്റാണ്ട് പിന്നിട്ട മടപ്പള്ളി ജീവിതത്തിന്റെ വാര്‍ഷിക സംഗമങ്ങള്‍ ആണ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് പലര്‍ക്കും.
മടപ്പള്ളിയുടെ വെയില്‍ കാളുന്ന മൊട്ടക്കുന്നില്‍ സര്‍ഗസംവാദത്തിന്റെ ഒരു പൂക്കാലം ലിറ്റററി ഫോറം സൃഷ്ടിച്ചു. വായനയുടെയും സിനിമാചര്‍ച്ചകളുടെയും, ചിത്രപ്രദര്‍ശനങ്ങളുടെയും പ്രണയത്തിന്റെയും പ്രഫുല്ലമായ ഒരു കാലം. ഇന്ന് പ്രണയികള്‍ക്ക് തണല്‍ വീശി നില്‍ക്കുന്ന മരങ്ങള്‍ എണ്‍പത്തി മൂന്നില്‍ അവിടെ പഠിച്ചവര്‍ വച്ച് പിടിപ്പിച്ചതാണ്. തോമസ് മാഷും, മാധവന്‍ മാഷും, റിച്ചാര്‍ഡ് ഹെയും അതിന് ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്.
പെട്ടെന്നാണ് കോളേജില്‍ ഒരാള്‍ നോവലുമായി ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്നത് - സുവീരന്‍. ആരാണ് ഈ വീരന്‍ എന്ന് ഞങ്ങള്‍ തലപുകച്ചു. മാക്‌സിം ഗോര്‍ക്കിക്ക് ശേഷം ഇതാ ഒരാള്‍ 'അമ്മ' എന്ന കൊച്ചു നോവലുമായി വരുന്നു. പരിഹാസങ്ങള്‍ നെറ്റിചുളിച്ചെങ്കിലും ഞങ്ങളെല്ലാം ആ നോവല്‍ വാങ്ങി വായിച്ചു എന്നത് നേരാണ്. വളരെ ക്രൂഡ് എന്ന് പറയാവുന്ന എഴുത്തായിരുന്നു എങ്കിലും ഒരു പ്രതിഭയുടെ മിന്നലാട്ടം അങ്ങിങ്ങ് ആ നോവലില്‍ ആര്‍ക്കും കണ്ടെത്താന്‍ ആവുമായിരുന്നു.
സമര തീക്ഷ്ണമായ ഒഞ്ചിയം മണ്ണില്‍ കവിതയും, കഥയും, നാടകവും, ചിത്രം വരയും, സിനിമയും ഉത്കടമായ സാമൂഹ്യ, സാംസ്‌കാരിക, ചരിത്രബോധത്തിന്റെ തിരുശേഷിപ്പുകള്‍ ആയിരുന്നു. ഒരു കലാലയം വ്യക്തി നിര്‍മ്മിതിയില്‍ എങ്ങനെ ഒക്കെ ഇടപെടുന്നു എന്ന് ഇന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നു. ഇതില്‍നിന്ന് തികച്ചും വിഭിന്നമായ ആയിരക്കണക്കിന് ആഖ്യാനങ്ങള്‍ മടപ്പള്ളിയെ കുറിച്ച് എണ്‍പതുകളില്‍ അവിടെ പഠിച്ച ഓരോ വ്യക്തിക്കും അവതരിപ്പിക്കാനുണ്ടാകും. എന്നാല്‍ അവരാരും തന്നെ തങ്ങളെ നിര്‍ണയിക്കുന്നതില്‍, പ്രത്യേകിച്ചും എണ്‍പതുകളില്‍, ഈ കലാലയം വഹിച്ച പങ്ക് തള്ളിപ്പറയും എന്നു തോന്നുന്നില്ല.
ഓര്‍മകളുടെ അടുക്കും ചിട്ടയും ഇല്ലാത്ത ഈ കൂട് പൊട്ടിച്ചത് സുവീരനു ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ്.  ഫേസ്ബുക്കിലൂടെയും ഫോണ്‍ കോളുകളിലൂടെയും ഒരുപാട് സുഹൃത്തുക്കള്‍ സുവീരന്റെ സമ്മാനലബ്ധിയില്‍ സന്തോഷം അറിയിക്കുന്നുണ്ടായിരുന്നു. സുവീരനെ വാര്‍ത്തെടുത്തതില്‍ മടപ്പള്ളി കോളേജിനു ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നീട് സുവീരന്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങില്‍ പഠിച്ചുവെങ്കിലും മടപ്പള്ളി എന്നും സുവീരന്റെ ഊര്‍ജസ്രോതസാണ്. ബ്യാരി എന്ന സിനിമയുമായി മുന്നോട്ട് പോകുമ്പോഴും തന്റെ മടപ്പളളി സുഹൃത്തുകളുമായുളള ഊഷ്മളബന്ധം സുവീരന്‍ നിലനിര്‍ത്തി പോന്നു. ശിവദാസനെയും വി.കെ. പ്രഭാകരനെയും രാജന്‍ ചെറുവാട്ടിനെയും എം. സുധാകരനെയും എന്നെയും എല്ലാം അതുമായി സഹകരിപ്പിച്ചു. ഈ സിനിമയിലെ ഗാനങ്ങള്‍ എഴുതാനും തന്റെ ആത്മമിത്രമായ ശിവദാസ് പുറമേരിയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ സുവീരന് ആവുമായിരുന്നില്ല. ശിവദാസ് തന്റെ 'ചോര്‍ന്നൊലിക്കുന്ന മുറി', 'ചിലതരം വിരലുകള്‍' എന്നീ സമാഹാരങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഇന്ന് പരിചിതനാണ്. ബ്യാരി എന്ന സിനിമയില്‍ ശിവദാസ് എഴുതിയ ഗാനവും ഏറെ ശ്രദ്ധേയമാണ്. സുവീരനാണെങ്കില്‍ നാടകവുമായി മുന്നേറുകയായിരുന്നു. മൂന്ന് തവണ അക്കാദമി അവാര്‍ഡ് നേടി. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും നേടി. സുവീരന്റെ ഭരതവാക്യം, ഭാസ്‌ക്കരപ്പട്ടേലരും ഞാനും, അഗ്നിയും വര്‍ഷവും, ചക്രവും, ആയുസ്സിന്റെ പുസ്തകവും മലയാള നാടക ചരിത്രത്തിലെ നാഴികകല്ലുകളാണ്. ഇപ്പോള്‍ ബ്യാരിയിലൂടെ രാജ്യത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായിരിക്കുന്നു.
കോളേജില്‍ ഒരു കാലത്ത് ഒപ്പം പഠിച്ച രണ്ടുപേര്‍ - സുവീരനും, ശിവദാസ് പുറമേരിയും, ജീവിതത്തിന്റെ ഏതൊക്കെയോ ആഴച്ചുഴികളില്‍ മുങ്ങിയും പൊങ്ങിയും കാല്‍നൂറ്റാണ്ടു പിന്നിട്ടവര്‍, കോളേജ് ജീവിതത്തിന്റെ ആ കാലം തന്നെയാണ് തങ്ങളെ നിര്‍ണയിച്ചത് എന്ന് സാക്ഷ്യം പറയുന്നു. നമ്മുടെ കലാലയ ആഖ്യാനങ്ങളില്‍ ഏറെയൊന്നും അടയാളപ്പെടുത്തിയിട്ടില്ലാത്ത മടപ്പള്ളി കോളേജ് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ തനത് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വടകരയുടെയും സമീപപ്രദേശങ്ങളുടെയും സാംസ്‌കാരികബോധം കേരളം വലുതായൊന്നും മനസ്സിലാക്കിയിട്ടില്ലാത്ത ഈ കലാലയമാണ് നിര്‍ണയിച്ചത്. അരികുകളിലേക്ക് മാറ്റപ്പെടുന്നവര്‍, ആസന്നമരണം കാത്തുകിടക്കുന്ന ഒരു ഭാഷ - നോട്ടം അവിടെയാണ് വേണ്ടത് എന്ന് സുവീരന്‍ തന്റെ ബ്യാരി എന്ന സിനിമയിലൂടെ ഓര്‍മിപ്പിക്കുന്നു. അറിയപ്പെടാത്ത ഭാഷയിലേക്കും ജനപഥങ്ങളിലേക്കും നോട്ടം എത്തി എന്നതാണ് കാര്യം. മടപ്പള്ളി നല്‍കുന്ന പാഠവും അതാണ്.