Friday, December 25, 2015



അര്‍ദ്ധസത്യങ്ങളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കുമ്പോള്‍
                                                                                          കെ. ടി. ദിനേശ്
ശ്രീ. ജീവ.ന്‍ ജോബ്‌ തോമസ്സിന്‍റെ ‘വെള്ളച്ചാട്ടം അറിയാം, ‘വെള്ളച്ചാട്ടം’ എന്ന് വായിക്കാന്‍ അറിയില്ല!’ (2015 നവംബ.ര്‍ 22) എന്ന ലേഖനത്തി.ല്‍ ഭാഷാപഠനത്തിലെ അടിസ്ഥാനശേഷികളിലൊന്നായ വായനയെക്കുറിച്ച് ഏറ്റവും പുതിയതും ലോകം മുഴുവന്‍ അംഗീകരിച്ചതും എന്നവ്യാജേന വിസ്താരഭയമില്ലാതെ അവതരിപ്പിച്ച ആശയങ്ങള്‍ മിക്കതും തെറ്റിധാരണ പരത്തുന്നതും അര്‍ദ്ധസത്യങ്ങളുമാണ്. ഒരു ശാസ്ത്ര ലേഖനത്തിന് അവശ്യം വേണ്ടുന്ന സംഗ്രഹിച്ചുപറയലൊ സൂക്ഷ്മതയോ ഇല്ലാതെയാണ് അദ്ദേഹം തന്‍റെ വാദങ്ങള്‍ അവതരിപ്പിക്കുന്നത്‌. ലേഖനം ഊന്നിപ്പറയുന്ന ഏഴ് ആശയങ്ങളും അവയോടുള്ള പ്രതികരണവും എന്ന രീതിയിലാണ് ഈ കുറിപ്പ്:
1.       എഴുത്തിലും വായനയിലും ഒരു വലിയവിഭാഗം കുട്ടികള്‍ സാരമായ പ്രതിസന്ധി നേരിടുന്നു.
·         എഴുത്തിലും വായനയിലും ഒരുവിഭാഗം കുട്ടികള്‍ സാരമായ പ്രതിസന്ധി നേരിടുന്നു എന്നത് ഒരു വസ്തുതയാണ്. പുതിയ കരിക്കുലവും ഹോള്‍ ലാംഗ്വേജ് അപ്രോച്ചും ആണോ ഈ പ്രതിസന്ധിയുടെ കാരണക്കാര്‍ എന്നും കരിക്കുലം പരിഷ്കരണത്തിനുമുന്‍പ് എന്തായിരുന്നു സ്ഥിതി എന്നും വ്യക്തമായാല്‍ മാത്രമേ ഈ കുറ്റത്തിന്‍റെ ഉത്തരവാദിത്വം പുതിയ കരിക്കുലത്തിനും  ഹോള്‍ ലാംഗ്വേജ് അപ്രോച്ചിനും ചാര്‍ത്തിക്കൊടുക്കാന്‍ കഴിയുകയുള്ളൂ. ഡി. പി. ഇ. പി. ക്കു മുന്‍പ് കേരളത്തില്‍ എസ്. എസ്. എല്‍. സി. പസ്സായിരുന്നവര്‍ ശരാശരി 40% മാത്രമായിരുന്നു. തോറ്റുപോകുന്ന 60%ത്തെക്കുറിച്ച് യാതൊരു ആശങ്കയും ആര്‍ക്കുമില്ലായിരുന്നു. മാത്രമല്ല  ഡി. പി. ഇ. പി. ക്കു മുന്‍പ് കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ 95%വും പൊതുവിദ്യാലയങ്ങലിലാണ് പഠിച്ചിരുന്നത്. ഇന്ന് ഏകദേശം 70% കുട്ടികള്‍ മാത്രമാണ് പൊതുവിദ്യാലയങ്ങളില്‍ എത്തുന്നത്. രക്ഷാകര്‍തൃ പിന്തുണ ലഭിക്കുന്ന സമൂഹത്തിലെ ഉപരിവര്‍ഗത്തിലെ ഭൂരിഭാഗവും ഇന്ന് മറ്റുസിലബസുകളിലെ കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. അതായത് അന്ന് തോറ്റുപുറത്തുപോകുന്നവര്‍ കൂടെ ഉള്‍പ്പെട്ടതും സമൂഹത്തിലെ ഉപരിവര്‍ഗവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടാത്തതുമാണ് ഇന്ന് എസ്. എസ്. എല്‍. സി. പരീക്ഷ വിജയിക്കുന്ന 98%ത്തില്‍ നമ്മ.ള്‍ കാണുന്നത്. വെറും മന:പാഠമാക്കാനുള്ള ശേഷിമാത്രം അളന്നിരുന്ന പരീക്ഷകളുടെ രീതി മാറിയതും, കുട്ടികളെ ഭയപ്പെടുത്താതെ അവര്‍ക്ക്കൂടി ജനാധിപത്യപരമായ പങ്ക് അനുവദിക്കുന്ന വിദ്യാര്‍ത്ഥികേന്ദ്രീകൃതമായ പഠനരീതിയുമാണ് വിജയശതമാനം വര്‍ദ്ധിക്കാനും കുട്ടിക.ള്‍ കൊഴിഞ്ഞുപോകാതെ പത്താംതരം പരീക്ഷ വിജയിക്കുന്നതുവരെ പഠനം തുടരാനുമുള്ള വഴിയൊരുക്കിയത്. (40% വിജയം ലഭിച്ചിരുന്നകാലത്തും 40 മാര്‍ക്ക് വരെ മോഡറേഷ.ന്‍ നല്‍കിയിരുന്നു. ഇന്ന് സി. ഇ. മാര്‍ക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ നല്‍കുന്നതിനെ നേരത്തെനല്‍കിയ മോഡറേഷന്‍ മാര്‍ക്കിനു തുല്യമായി കാണാവുന്നതാണ്.) ഡി. പി. ഇ. പി. ക്കു മുന്‍പ് കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എഴുതാനും വായിക്കാനുമുള്ള ശേഷിനേടിയിരുന്നു എന്ന്‍ പറയാന്‍ കഴിയില്ല. അന്നത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് ആ ശേഷികള്‍ നേടുന്നുണ്ട് എന്ന് ഈ താരതമ്യ കണക്കുക.ള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. എങ്കിലും ഇന്നും എഴുത്തിലും വായനയിലും പ്രശ്നങ്ങള്‍ നേരിടുന്നവിദ്യാര്‍ത്ഥികളുടെ കാര്യം  കേരളത്തിലെ മുഴുവന്‍ അധ്യാപകരും ഒരു വെല്ലുവിളിയായികണ്ട് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. പുതിയ കരിക്കുലവും ഹോള്‍ ലാംഗ്വേജ് അപ്രോച്ചും ഇല്ലാതിരുന്നപ്പോളും സ്ഥിതി വലിയ മെച്ചമായിരുന്നില്ല എന്ന് നാം ഓര്‍ക്കുന്നത് നന്നാവും.

2.       അക്ഷരമാല പറഞ്ഞും എഴുതിയും പഠിച്ചശേഷം വാക്കുകളും വാക്യങ്ങളും പഠിക്കുക എന്ന ഫോണിക് രീതി പുതിയ കരിക്കുലത്തിന്‍റെ ഭാഗമായി ഹോള്‍ ലാംഗ്വേജ് അപ്രോച് സ്വീകരിച്ചതോടെ ഉപേക്ഷിക്കപ്പെട്ടു.  (ലേഖനത്തില്‍ വാക്യങ്ങള്‍ക്ക് പകരം ‘വരികള്‍’ എന്നാണ് ഇദ്ദേഹം പലയിടങ്ങളിലും ഉപയോഗിച്ചുകാണുന്നത്. അതായിരിക്കുമോ ശാസ്ത്രീയം എന്നറിയില്ല!)
·         ഒരു ബോധനശാസ്ത്ര തന്ത്രം രൂപപ്പെടുന്നതും കയ്യൊഴിയുന്നതും ഉണ്ടിരുന്നനായര്‍ക്ക് ഒരു വിളി ഉണ്ടാവുന്നപോലെയല്ല. ന്യൂറോ സയന്‍സില്‍ ഉണ്ടാവുന്ന പുതുകണ്ടത്തലുകള്‍ അപ്പടി ബോധനശാസ്ത്രം സ്വീകരിക്കുകയല്ല ചെയ്യുന്നത്. വിദ്യാഭ്യാസ മന:ശാസ്ത്രം ന്യൂറോ സയന്‍സില്‍നിന്നും വിദ്യാഭ്യാസപ്രക്രിയയില്‍ പ്രസക്തമായ ആശയങ്ങള്‍സ്വീകരിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പിള്‍സും മെത്തേഡ്സും രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഫോണിക് രീതി അത് മുന്നോട്ടുവച്ച മൃഗശിക്ഷണസമാനമായ ആവര്‍ത്തിതപഠനരീതികൊണ്ടും അര്‍ത്ഥരഹിതവും കുട്ടികളുടെ മൂര്‍ത്ത സാഹചര്യവുമായി ബന്ധമില്ലാത്തതുമായ അക്ഷര/പദ (തറ, പറ) പഠനംമൂലവും ഉപേക്ഷിക്കപ്പെട്ടതാണ്. ഹോള്‍ ലാംഗ്വേജ് അപ്രോച്ച് ഗുഡ്മാന്‍റെ പുസ്തകത്തില്‍നിന്ന്‍ അപ്പടി സ്വീകരിക്കുകയല്ല പുതിയ കരിക്കുലം തയ്യാറാക്കിയപ്പോള്‍ ഇവിടെ ചെയ്തത്. യാന്ത്രികവും കുട്ടികളില്‍ ആശയങ്ങള്‍രൂപപ്പെടാന്‍ ഒരുതരത്തിലും സഹായകരവുമല്ലാത്ത ഫോണിക് രീതിക്ക് പകരം കുട്ടിക്ക് മൂര്‍ത്തമായ അനുഭവമുള്ളതും രസകരമായ പാട്ടുകളുടെയും കഥകളുടെയും അകമ്പടിയോടെയും പരിചിതവും അര്‍ത്ഥംഗ്രഹിക്കാന്‍ എളുപ്പവുമുള്ള വാക്കുകള്‍ ആശയാവതരണരീതിയില്‍ പരിചയപ്പെടുത്തുകയാണ്പുതിയ പഠനരീതിയിലൂടെ ചെയ്തത്. ഏത് അളവുകോല്‍ വച്ചുനോക്കിയാലും അത് തന്നയാണ് ശരിയായ രീതി എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. 

3.       വാചികമായ ഭാഷയെ കാഴ്ച എന്നകഴിവുകൊണ്ട് മനസ്സിലാക്കുകയാണ് നാം എന്നും പരിണാമ ചരിത്രത്തിലെ തികച്ചും വെത്യസ്തമായ ഒരു അവസ്ഥയാണ് അത് എന്നും സ്ലാനിസ്ലാസ് ദെഹെയ് ന്‍ 2009 ല്‍ പ്രസിദ്ധീകരിച്ച ‘Reading in the Brain’ എന്നപുസ്തകത്തെ അതിജീവിച്ചുകൊണ്ട് വാദിക്കാന്‍കഴിയും
·         സ്ലാനിസ്ലാസ് ദെഹെയ് ന്‍2009ല്‍ പ്രസിദ്ധീകരിച്ച ‘Reading in the Brain’ എന്നപുസ്തകം ഭാഷാബോധനശാസ്ത്രത്തിലെ അവസാനവാക്കാണ്‌ എന്ന് ലേഖകന്‍ കരുതുന്നിടത്താണ് കുഴപ്പം. എല്ലാ അറിവുകളും വിമര്‍ശിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കും. സ്ലാനിസ്ലാസ് ദെഹെന്‍ കണ്ടത്തിയ മനുഷ്യന്‍റെ തലച്ചോറിലെ പ്രത്യേക സ്ഥലം എന്ന് വിളിക്കാവുന്ന വിഷ്വല്‍ വേര്‍ഡ് ഫോം ഏരിയ (VWFA) ശാസ്ത്ര ലോകം പോലും പൂര്‍ണമായി അംഗീകരിച്ചിട്ടുള്ളതല്ല. മനുഷ്യന്‍റെ തലച്ചോറിലെ വിഷ്വല്‍ വേര്‍ഡ് ഫോം ഏരിയ (VWFA) എന്നത് ഒരു മിത്ത് മാത്രമാണന്ന് സ്ഥാപിച്ചുകൊണ്ട് ന്യുറോ സയന്‍സ് ജേര്‍ണലുകളില്‍ ന്യുറോ സയന്‍സ് വിദഗ്ദ്ധന്മാര്‍ ലേഖനങ്ങ.ള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (2003 July ലക്കം ‘ന്യുറോ ഇമേജ്’ ജേര്‍ണലില്‍ സി. ജെ. പ്രൈസ്, ജെ. ടി. ഡവ്.ലിന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ‘The Myth of the Visual Word Form Area’ എന്ന ലേഖനം ഉദാഹരണം) ഇങ്ങനെയുള്ള പഠനങ്ങളൊന്നും കണ്ടില്ല എന്ന് നടിച്ചതുകൊണ്ടാണ് ശ്രീ. ജീവന്‍ ജോബ്‌ തോമസ്സിന്‍റെ ബുദ്ധിപരമായ സത്യസന്ധതയില്‍ സംശയം തോനുന്നത്. തനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ മാത്രം ‘സര്‍ഫ്’ ചെയ്യുന്നതുകൊണ്ട് പറ്റുന്ന അബദ്ധവുമായിരിക്കാമിത്.

4.       വിഷ്വല്‍ വേര്‍ഡ് ഫോം ഏരിയ (VWFA) എന്നപേരില്‍ തലച്ചോറില്‍ ഇടത് അര്‍ദ്ധഗോളത്തില്‍ വായനയെ സഹായിക്കുന്ന പ്രത്യേകസ്ഥലമുണ്ട് എന്നും സ്ലാനിസ്ലാസ് ദെഹെയ്നും കൂട്ടരും കണ്ടെത്തിയിട്ടുണ്ട്. വാക്കുകളായല്ല, അക്ഷരത്തെ ശബ്ദമായി ഡീക്കോഡ്ചെയ്തുകൊണ്ടാണ് വായന എന്നപ്രക്രിയ നടക്കുന്നത്.
മുകളില്‍ സൂചിപ്പിച്ചപോലെ ന്യൂറോ സയന്‍സ് വിദഗ്ദ്ധന്‍‍മാര്‍ക്കിടയില്‍പ്പോലും എകാഭിപ്രായമില്ലാത്ത ഒരു ആശയത്തെ മാത്രം ആശ്രയിച്ച് ഒരു ബോധാനശാസ്ത്രത്തെ സ്വീകരിക്കാനും തള്ളിക്കളയാനും കഴിയില്ല. ബ്രയിലിലിപി ഉപയോഗിച്ച് വായിക്കുന്ന അനേകായിരം മനുഷ്യര്‍ ഭൂമുഖത്തുണ്ട് അവരുടെയൊക്കെവായനാശേഷിയെ തള്ളിക്കളയുന്ന വാദഗതികളാണ് സ്ലാനിസ്ലാസ് ദെഹെയ്നും കൂട്ടരും മുന്നോട്ട് വെക്കുന്നത്. തന്‍റെ കയ്യിലേക്ക് ഒഴിച്ചുതന്ന വെള്ളം എന്ന അനുഭവമാണ് നഷ്ടപ്പെട്ട ഭാഷാശേഷി തിരിച്ചുകിട്ടാന്‍ തന്നെ പ്രാപ്തയാക്കിയത് എന്ന് ഹെലന്‍ കെല്ലര്‍ പറഞ്ഞതും കാഴ്ചകൊണ്ട് എല്ലാമായി എന്നധാരണയെതിരുത്തുന്നതാണ്.  
5.       വായന ആത്യന്തികമായി ഒരു ജൈവ പ്രക്രിയയല്ല.
ഈ പ്രസ്ഥാവന ജീവന്‍ ജോബ്‌ തോമസ്സ് സ്വന്തമായി നടത്തുന്നതാണ് എന്ന് തോനുന്നു. മനുഷ്യര്‍ അവരുടെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ബാഹ്യലോകത്തെ അറിയുന്നതും അറിവ്നേടുന്നതും. വായനയില്‍ കാഴ്ച വലിയ പങ്ക് വഹിക്കുന്നുണ്ട്. എങ്കിലും എത്ര ലളിതമായ ആശയമായാലും ഒരു മൂര്‍ത്ത സാഹചര്യത്തി.ല്‍ അവതരിപ്പിക്കപ്പെടുമ്പോള്‍  ആശയഗ്രഹണം എളുപ്പമാവും എന്ന് നമുക്കറിയാം. അക്ഷരങ്ങളെ ശബ്ദങ്ങളായി ഡീ കോഡ്  ചെയ്‌താല്‍ മാത്രം ആശയം ഗ്രഹിച്ചുകൊള്ളണം എന്നില്ല. ഈ കാര്യം തെളിയിക്കുന്ന ലളിതമായ ഒരു ഉദാഹരണം ജോര്‍ജ് യൂളിന്‍റെ‘ദ സ്റ്റഡി ഓഫ് ലാംഗ്വേജ്’ എന്ന പുസ്തകത്തിലുണ്ട്. അത് ചുവടെ നല്‍കുന്നു.
                    A: I have a fourteen year old son
                    B: Well that’s all right
                    A: I also have a dog
                    B: Oh I’m sorry
ഹാര്‍വി സാക്സ് (1992) നല്‍കിയ ഈ ഉദാഹരണം യൂള്‍ തന്‍റെ പുസ്തകത്തില്‍ ചേര്‍ത്തത്   അക്ഷരങ്ങളോ വാക്കുകളോ മാത്രമല്ല മൂര്‍ത്ത സാഹചര്യവും ചേരുമ്പോഴാണ് ആശയഗ്രഹണം സാധ്യമാകുന്നത് എന്ന് കാണിക്കാനാണ്.  എല്ലാവര്‍ക്കും അര്‍ത്ഥം അറിയാവുന്ന ഇംഗ്ലീഷ്  വാക്കുകളാണ് A യും B യും തമ്മില്‍ നടന്ന ഈ സംഭാഷണത്തില്‍ ഉള്ളതെങ്കിലും ആശയഗ്രഹണം എളുപ്പത്തില്‍ നടക്കുന്നില്ല. ഈ സംഭാഷണത്തിന്‍റെ അര്‍ത്ഥം എന്താണ്? B യുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി  താമസിക്കാന്‍ വന്ന  ആളാണ്‌ A എന്നറിയുമ്പോള്‍ ഇവര്‍ തമ്മില്‍ നടന്ന സംഭാഷത്തിന്‍റെ അര്‍ത്ഥം നമുക്ക് പെട്ടന്ന്‍ പിടികിട്ടുന്നു. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ വാക്കുകളുംവാക്യങ്ങളും കുട്ടികളില്‍ ആശയഗ്രഹണത്തിനു തടസ്സം സൃഷ്ടിക്കുന്നു എന്നും. ആശയംകൂടി  ലഭിക്കുന്ന തരത്തില്‍ അവരെ പഠിപ്പിക്കണം എന്നുമാണ് പുതിയകരിക്കുലം       ആവശ്യപ്പെട്ടത്. വായന തികച്ചും അജൈവികമായ ഒരു യാന്ത്രിക പ്രവര്‍ത്തനമാണ് എന്ന്        ഭാഷാധ്യാപകരോ ഭാഷാശാസ്ത്രജ്ഞരോ ഒരിക്കലും പറയില്ല. സ്യുഡോ സയന്‍സ് പ്രചാരകര്‍ക്ക് എന്തും പറയാം.
6.       1955 ല്‍ എഴുതപ്പെട്ട ‘Why Johny can’t read?’ എന്നപുസ്തകം സൈറ്റ് ബേസ്ഡ് റീഡിംഗ് (ആത്യന്തികമായി ഇത് . ഹോള്‍ ലാംഗ്വേജ് രീതിതന്നെയാണ്!) രീതിയുടെ പരാജയത്തെക്കുറിച്ചാണ്.
·         1955 ല്‍ ഹോള്‍ ലാംഗ്വേജ് രീതി വികസിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാവാം സൈറ്റ് ബേസ്ഡ് റീഡിംഗ് തന്നയാണ് ഹോള്‍ ലാംഗ്വേജ് രീതി എന്ന വാദം ഇദ്ദേഹം ഉയര്‍ത്തുന്നത്. എന്നാല്‍ അക്ഷരങ്ങളില്‍ നിന്നല്ല വായനയുടെ തുടക്കം കുട്ടികള്‍ അവരുടെ വായനക്കിടയില്‍ നിരന്തരം കാണാന്‍ സാധ്യതയുള്ള വാക്കുകളില്‍ (‘sight words’ - Three words ‘I’, ‘and’, ‘the’ account for ten percent of all words in printed English. )  നിന്ന് വേണം വായന തുടങ്ങാന്‍ എന്നാണ് സൈറ്റ് ബേസ്ഡ് റീഡിംഗ് വക്താക്കള്‍ വാദിച്ചത്. പുതിയ കരിക്കുലം മുന്നോട്ടുവച്ച ആശയാവതരണരീതിയോ മനുഷ്യ ശിശുവിന് സാധ്യമാവും എന്ന് പുതിയകരിക്കുലം കരുതുന്ന സഹജമായ സിദ്ധാന്ത രൂപികരണശേഷിയോ സൈറ്റ് ബേസ്ഡ് റീഡിംഗ് രീതിയുടെ ബോധനരീതിയി.ല്‍ പ്രസക്തമേയല്ല. അക്ഷരാവതരണ രീതിയുടെ ആവര്‍ത്തിത പഠനവും കുട്ടിയുടെ മൂര്‍ത്തമായ അനുഭവങ്ങളെ കണക്കിലെടുക്കാത്തതരത്തിലുള്ളതുമാണത്. തറ/പറ പോലുള്ള കുട്ടിക്ക് പരിചിതമല്ലാത്ത പദങ്ങളില്‍ നിന്നല്ല എഴുത്തും വായനയും തുടങ്ങേണ്ടത് എന്നും ആശയഗ്രഹണം ഭാഷാ പഠനത്തില്‍ സുപ്രധാനമാണെന്നും പുതിയ കരിക്കുലം ഉയര്‍ത്തിപ്പിടിച്ച ആശയാവതരണരീതി നിഷ്കര്‍ഷിച്ചു. ആവര്‍ത്തിത പഠനത്തിന്‍റെ മടുപ്പ് ഒഴിവാക്കാന്‍ കുട്ടിക്ക് പുന:രനുഭവങ്ങള്‍ ലഭിക്കുന്ന തരത്തില്‍ പഠിക്കാനുള്ള വാക്ക് കഥയിലും പാട്ടിലും പദകേളികളിലുമൊക്കെയായി കുട്ടിയുടെ അനുഭവമണ്ഡലത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്.    
7.       കേരളത്തില്‍ നടപ്പിലാക്കിയ കരിക്കുലം പരിഷ്കരണവും ഹോള്‍ ലാംഗ്വേജ് അപ്രോച്ചും ഉപേക്ഷിച്ചാല്‍ കുട്ടികളില്‍ ഇന്ന് കാണുന്ന വായനശേഷിയിലെ പോരായ്മകള്‍  പരിഹരിക്കാന്‍ കഴിയും. 
·         ലോകത്ത് ഇന്ന് ലഭ്യമായ കണക്കുകള്‍ ഈ നിഗമനം ശരിയല്ല എന്നാണ് കാണിക്കുന്നത്. തീവ്രമായ പരീക്ഷയും ആവര്‍ത്തിത പഠനവും തിരിച്ചുകൊണ്ടുവന്ന അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ വായനയുടെ കാര്യത്തില്‍ പിറകിലേക്ക് പോയിക്കൊണ്ടിരിക്കുന്നതായാണ് Programme for International Student Assessment (PISA) കണക്കുകള്‍ കാണിക്കുന്നത്. 2000 മുതല്‍ OECD (Organisation for Economic Co-operation and Development) രാജ്യങ്ങളില്‍ ആരംഭിച്ച അന്തര്‍ദേശീയപരീക്ഷയാണ് PISA. കുട്ടികളുടെ ഗണിത, വായന, ശാസ്ത്ര ശേഷികളാണ് ഈ പരീക്ഷയില്‍ അളക്കുന്നത്. എല്ലാ മൂന്ന് വര്‍ഷംതോറും ഈ പരീക്ഷ നടത്തുന്നുണ്ട്. പരീക്ഷ ആദ്യമായി നടത്തിയ 2000ത്തില്‍ വായനയുടെ കാര്യത്തില്‍  ഓസ്ട്രേലിയ-4, ഇംഗ്ലണ്ട് ഉള്‍പ്പെടുന്ന യുനൈറ്റഡ് കിംഗ്‌ഡം-8, സ്വീഡന്‍-10, അമേരിക്ക-16 എന്നിങ്ങനെയായിരുന്നു സ്ഥാനങ്ങള്‍. എന്നാല്‍ 2012 ല്‍ ഓസ്ട്രേലിയ-13, ഇംഗ്ലണ്ട് ഉള്‍പ്പെടുന്ന യുനൈറ്റഡ് കിംഗ്‌ഡം-23, സ്വീഡന്‍-36, അമേരിക്ക-24 എന്നനിലയി.ല്‍ പുറകിലേക്ക്പോവുകയാണ് ചെയ്തത്. ഈ കണക്കുകള്‍ ശ്രീ. ജീവന്‍ ജോബ്‌ അവതരിപ്പിച്ച വാദങ്ങളെ അസാധുവാക്കുന്നുണ്ട്.