Sunday, June 17, 2012

രക്തസാക്ഷിയുടെ വീട്ടില്‍

രക്തസാക്ഷിയുടെ വീട്ടില്‍
കെ ടി ദിനേശ്

മരണംനടന്ന വീടുകളില്‍ ഒരു ചടങ്ങുപോലെ കയറി ഇറങ്ങുമ്പോഴും മരിച്ചയാളിന്റെ ഭാര്യ/ അമ്മ എന്നിവരെ അകത്തുകയറി കാണുന്നത് കഴിയുന്നതും ഒഴിവാക്കുകയാണ് പതിവ്. ഒരു മഹാസങ്കടത്തെ നേരിടാന്‍ എന്തുകൊണ്ടോ സാധിക്കാത്തതുപോലെ. സുഹൃത്തായ രഘുനാഥന്‍ പറളി ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്കു പോവാന്‍ വരുന്നുണ്ട് എന്നുപറഞ്ഞപ്പോഴും എങ്ങനെയാണ് ആ അമ്മയെയും ഭാര്യയെയും അഭിമുഖീകരിക്കുക എന്ന ആശങ്ക എന്നെ അലട്ടിയിരുന്നു. രമേശന്‍ മാഷിന്റെ കൂടെ രഘു വെള്ളികുളങ്ങര എത്തി. അവിടെ കാത്തുനിന്ന ഞാനും അവരോടു ചേര്‍ന്നു. 'ഒന്ന് അവരെകാണണം ഇറങ്ങണം, ഇവിടെ വരണം എന്നതോന്നല്‍ വല്ലാത്ത ഒരു വിങ്ങലായപ്പോള്‍ പോന്നതാ.' ഉച്ചയോടെ കോഴിക്കോട്ടെക്കും വൈകീട്ടോടെ പാലക്കാടും തിരിച്ചെത്തേണ്ടത് ആവശ്യമാണെന്നും കൂട്ടത്തില്‍ രഘു പറഞ്ഞു. ഞങ്ങള്‍ ടി പി യുടെ വീട്ടില്‍ പതിനൊന്നരയോടെ എത്തി. കോലായയില്‍ മാധവേട്ടന്‍ കസേരയില്‍ ഇരുന്നു മയങ്ങുകയായിരുന്നു. കാല്‍പെരുമാറ്റം കേട്ടപ്പോള്‍ കണ്ണ് തുറന്നു. 'എവിടുന്നാ?' എന്ന എത്രയോതവണ ആവര്‍ത്തിച്ച ചോദ്യം അദ്ദേഹം ഞങ്ങളോടും ചോദിച്ചു. പാലക്കാടു പറളിയില്‍ നിന്നാണ് ഒരാള്‍ എന്ന് പറഞ്ഞപ്പോള്‍ തന്റെ ഗ്രാമത്തിലെ സ്‌കൂളില്‍ അധ്യാപകനായി മുന്‍പ് ജോലിചെയ്യ്തിരുന്ന പറളിക്കാരന്‍ ആന്റണി മാഷെക്കുറിച്ചു അദ്ദേഹം ചോദിച്ചു. 'കോണ്‍ഗ്രസ്‌കാരനാ, പക്ഷെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. വെയിലിന്റെ ചൂടുകൊണ്ട് മയങ്ങിപോയതാ. രമയെ വിളിക്കാം.' മാധവേട്ടന്‍ അകത്തേക്ക് കയറിപോയി. ടി പി യുടെ പുതിയവീടിന്റെപണി തകൃതിയായി നടക്കുന്നത് ഞങ്ങള്‍ കണ്ടു. 'രമ ഇപ്പോള്‍ വരും, വീടിന്റെപണി പെട്ടന്ന് തീര്‍ത്തു താമസം അങ്ങോട്ട് മാറണം.' മാധവേട്ടന്‍ വീണ്ടും സംസാരത്തിലേക്ക് കടന്നു. മനസ്സിന്റെ വേദനയും വിങ്ങലും അദ്ദേഹം പുറമേ കാണിച്ചതെയില്ല. പുതിയവീട്ടില്‍ ഒരുചടങ്ങും ഇല്ലാതെ കയറിക്കൂടണം എന്നദ്ദേഹം വീണ്ടും പറഞ്ഞു. ഒന്നും ചോദിക്കനില്ലാതെ അദ്ദേഹത്തിന്റെ മുന്‍പില്‍ ഞങ്ങള്‍ ഇരുന്നു. സംഭാഷണം ഒരിക്കല്‍ പോലും ടി പി യുടെ വധത്തെകുറിച്ച് ആവാതിരിക്കാന്‍ ഞങ്ങളും ശ്രദ്ധിച്ചിരുന്നു. ആ മനുഷ്യന്റെ അപാരമായ വൈകാരിക നിയന്ത്രണം കണ്ടപ്പോള്‍ അരനൂറ്റാണ്ടിലേറെ അദ്ദേഹത്തിന് പാര്‍ട്ടിയുമായുള്ള ബന്ധം എങ്കിലും ഇതുചെയ്തവര്‍ ഓര്‍ക്കണമായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നി.
രമ അകത്തെ മുറിയില്‍ വന്നു എന്ന് ഒരു പെണ്‍കുട്ടി മാധവേട്ടനെ അറിയിച്ചു. ഞങ്ങള്‍ മൂന്നുപേരും ആ മുറിയിലേക്ക് കയറി. ഒരു കട്ടില്‍ ഇട്ടതിനാല്‍ മൂന്നുപേര്‍ക്ക് പോലും ഇരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കൊച്ചു കിടപ്പുമുറി. ഒന്നും പറയാനാവാതെ തല താഴ്ത്തി ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഇരുന്നു. രമേശന്‍ മാഷ് രഘുവിനെയും എന്നെയും പരിചയപ്പെടുത്തി. ഒരു തലയാട്ടലിനപ്പുറത്തെക്ക് ഒന്നും പറയാന്‍ അവര്‍ക്കും ആയില്ല. രഘു പെട്ടന്ന് സംസാരിച്ചു തുടങ്ങി. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ക്കാവില്ല മനസ്സിലുള്ളത് പ്രകടിപ്പിക്കാന്‍ എന്ന് രഘു പറഞ്ഞപ്പോള്‍ രമയും പതിയെ സംസാരിച്ചു തുടങ്ങി. ഇപ്പോഴും ആള്‍ക്കാര്‍ ദൂരദേശത്ത് നിന്നുപോലും വരുന്നതിനെ കുറിച്ചാണ് അവര്‍ പറഞ്ഞത്. അപ്പോഴേക്കും അസ്‌കര്‍ എന്ന നാട്ടുകാരനും ഫോട്ടോഗ്രാഫറും ആയ രേമേശന്‍ മാഷുടെ സുഹൃത്തും അവിടെ എത്തി. അസ്‌കര്‍ ആ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇടപെട്ടിരുന്നത്.കൊലപാതകത്തെ ന്യായീകരിക്കാനും അന്വേഷണത്തെ പ്രതിരോധിക്കാനും നടത്തുന്ന ശ്രമങ്ങള്‍ എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്ന് അസ്‌കര്‍ രമയോട് പറഞ്ഞു. എന്‍ എന്‍ കൃഷ്ണദാസ് വീട്ടില്‍ വന്നതിനു ശേഷം വടകരയില്‍ നടത്തിയ പ്രസംഗമാണ് അസ്‌കര്‍ സൂചിപ്പിച്ചത്. കൃഷ്ണദാസ് തന്നെ വിളിച്ചിരുന്നെന്നും തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നും രമ പറഞ്ഞു. തങ്ങള്‍ എസ് എഫ് ഐ യില്‍ ഉള്ളകാലം മുതല്‍ സുഹൃത്തുക്കളാന്നും സഖാവ് ടി പി എന്ന് മാത്രമാണ് കൃഷ്ണദാസ് പ്രസംഗത്തില്‍ ഉടനീളം ഉപയോഗിച്ചത് എന്നും രമ തെല്ലഭിമാനത്തോടെ പറഞ്ഞു. മാധവേട്ടന്റെ മകള്‍ , ടി പി യുടെ സഖി എത്ര സമചിത്തതയോടെ ആണ് കാര്യങ്ങളെ കാണുന്നത് എന്ന് ഞങ്ങള്‍ കണ്ടറിഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു അത്. 'സി പി എമ്മിനെ തകര്‍ക്കുക എന്നത് ഒരിക്കലും നമ്മുടെ ലക്ഷ്യമല്ല. അതിലെ ദുഷ്പ്രവണതകളെ തുറന്നു കാട്ടുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. ഒരുപാട് നല്ല സഖാക്കള്‍ ആ പാര്‍ട്ടിയില്‍ ഉണ്ട് എന്ന് മറക്കരുത്' അവര്‍ പറഞ്ഞു.
ടി പി യുടെ മരണം ഒരുനാടിനുണ്ടാക്കിയ നഷ്ടബോധത്തെക്കുറിച്ചും അവര്‍ സംസാരിച്ചു തുടങ്ങി. ഞങ്ങള്‍ അവിടെ പോയ മെയ് 31 നും ഒഞ്ചിയത്ത് ചായക്കട നടത്തുന്ന ഒരാള്‍ ടി പി യുടെ മരണത്തിനു ശേഷം കട തുറക്കാതെ ദുഖിച്ചിരിക്കുന്നതിനെക്കുറിച്ചും. എത്രയോ സ്ത്രീകള്‍ ദിവസങ്ങളോളം ഭക്ഷണം പാചകം ചെയ്യാതെ വീടുകളില്‍ കരഞ്ഞിരുന്നതിനെ കുറിച്ചും അവര്‍ സംസാരിച്ചു. വി എസ്, ടി പിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ അഭിമാനബോധത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. കുരീപ്പുഴയും ശിവദാസും വന്നത്തിനെക്കുറിച്ചും സാംസ്‌കാരിക നായകരില്‍ ചിലരുടെ മൌനത്തെക്കുറിച്ചും അവര്‍ പറഞ്ഞു. പക്ഷെ അസത്യങ്ങള്‍ പറഞ്ഞു പരത്തുന്നവരോട് മാത്രമേ അവര്‍ക്ക് പ്രതിഷേധമുള്ളൂ എന്നും അവര്‍ പറയുന്നുണ്ടായിരുന്നു.
ടി പി യ്ക്ക് വധ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നോ മുന്‍പ് എന്ന ഞങ്ങളുടെ ചോദ്യത്തിനു ഉത്തരമായാണ് അവര്‍ ഒരു അനുഭവം പങ്കുവച്ചത്. രാത്രി വളരെ വൈകി എത്തിയ ടി പി ഏറെ അസ്വസ്ഥനാണെന്ന് കണ്ടു കാര്യം തിരക്കിയപ്പോള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞു അദ്ദേഹം ഒഴിയുകയായിരുന്നുവത്രേ. പക്ഷെ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു എങ്ങോട്ടോ പോയ ടി പി പെട്ടന്ന് മടങ്ങിവരുകയും ചെയ്തു. കാര്യം തിരക്കിയ രമയോട് തലേദിവസം രാത്രി ബൈക്കോടിച്ചു വരുമ്പോള്‍ വഴിയില്‍ ഒരു കേബള്‍ വയര്‍ കഴുത്തില്‍ കുടുങ്ങുമാറ് താഴ്ന്നു കിടന്നതും പെട്ടെന്ന് തലകുനിച്ചു ഒഴിഞ്ഞു പോരാന്‍ കഴിഞ്ഞത് കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും പറഞ്ഞു. പക്ഷെ അത് ആരെങ്കിലും മനപ്പൂര്‍വം ചെയ്യതതാനെന്നു ടി പി ക്ക് അപ്പോള്‍ ഉറപ്പില്ലായിരുന്നു. രാവിലെ ആ വഴിയില്‍ കേബള്‍ ടി വി യുടെ വയറങ്ങാന്‍ താഴ്ന്നുകിടക്കുന്നുണ്ടോ എന്ന് നോക്കാന്‍ പോയതായിരുന്നു ടി പി. എന്നാല്‍ ഒരുവയറും അവിടെഒന്നും കണ്ടത്താനയില്ല. പലരാത്രികളില്‍ തന്നെ കൊലപാതകികള്‍ പിന്തുടരുന്നുണ്ടെന്നു  ടി പി ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. പിന്നീട് തന്റെ ബൈക്കിനു പിറകില്‍ ടി പി ആരെയും കയറ്റുമായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. ബൈക്കോടിച്ചു പോകുന്നവനെ കൊല്ലാന്‍ ഒരു കയറു മതി എന്ന് മണിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു എന്നും അതും കൂടെ കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെന്നും അവര്‍ പറഞ്ഞു.
ഞാന്‍ പ്രി ഡിഗ്രിക്ക് മടപ്പള്ളി കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ടി പി ആയിരുന്നു അവിടെ നേതാവ്. ഒരിക്കലും ഒരു സ്ഥാനാര്‍ഥി ആവാതെ പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചയാള്‍ . നാട്ടില്‍ ഓര്‍ക്കട്ടെരിയിലും പരിസരത്തും ടി പി ക്കുള്ള സ്വാധീനം ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന ഒരാള്‍ എന്തുകൊണ്ട് പടിപടിയായി തഴയപ്പെട്ടു? ആര്‍ക്കാണ് ടി പി ആലോസരമായത്? പാര്‍ടിയെ ഉള്ളില്‍ എതിര്‍ക്കുമ്പോഴും പാര്‍ടിക്കുവേണ്ടി പോരാടിയ ഈ മനുഷ്യനെ എന്തിനാണ് കൈവിട്ടുകളഞ്ഞത്? പാര്‍ടി പുറത്താക്കിയിട്ടും എം പി പരമേശ്വരനും ഇക്ബാലും പാര്‍ട്ടിയുടെ വേണ്ടപ്പെട്ടവരാവുന്നത് എന്തുകൊണ്ട്? ഒരുനാട്ടിലെ ഭൂരിപക്ഷം പേരും ഇദേഹത്തിന്റെ പക്ഷത്ത് ഉറച്ച് നില്‍ക്കുന്നത് എന്തുകൊണ്ട്? ചോദ്യങ്ങള്‍ അനവധി ഇനിയും ചോദിക്കാം. ആരാണ് ഇതിനു ചെവികൊടുക്കുക? എല്ലാ എതിര്‍ ശബ്ദങ്ങളും പാര്‍ടി ശത്രുക്കളുടെതാണ് എന്ന് വിധിക്കുന്നതാണ് ഉത്തരങ്ങള്‍ നല്‍കാതെ രക്ഷപെടാന്‍ ഇപ്പോഴും എളുപ്പം. ഒരു മരണം ആ കുടുംബത്തിനു വരുത്തിയ സങ്കടത്തിനും നഷ്ടത്തിനും ആര്‍ക്കും ഒരുപരിഹാരവും നല്‍കാനാവില്ല എന്ന് ഉറപ്പാണ്. പക്ഷെ ടി പി തന്റെ ജീവിതത്തിന്റെ നേരുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രോജ്വലമായ രക്തസാക്ഷിത്വം കൈവരിച്ചു എന്നത് നിസ്തര്‍ക്കമാണ്. രക്തസാക്ഷികളുടെ പാര്‍ടി എന്നഭിമാനിച്ച ഒരുപാര്‍ടിക്ക് ഇന്ന് രക്തസാക്ഷി മരിക്കുന്നില്ല എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കാനാവാത്ത അവസ്ഥ വന്നു ചേര്‍ന്നതും ഈ നേരിന്റെ അഭാവം ഒന്നുകൊണ്ടു മാത്രമാണ്.
രക്തസാക്ഷിയുടെ വീട്ടില്‍ കുറച്ചു സമയം ചെലവഴിച്ചപ്പോള്‍ നിസ്സാരന്മാരായ ഞങ്ങളുടെ ജീവിതത്തിന്റെ അസ്സഹ്യമായ ഭാരക്കുറവ് ശരിക്കും ബോധ്യമായി. ആളുകള്‍ ഇപ്പോഴും ആ വീട്ടിലേക്കു അണമുറിയാതെ ഒഴുകുകയാണ്. ഒരാള്‍ അയാളുടെ ജീവന്‍ കൊണ്ട് നമ്മെപ്പോലുള്ളവരുടെ കെട്ട ജീവിതത്തെ തുറന്നു കാട്ടി. എല്ലാ ആക്രോശങ്ങള്‍ക്കും അപ്പുറം ആ അമ്മയും പ്രേയസിയും മകനും ഭാര്യാപിതാവും സഹോദരനും മനസ്സില്‍ പിടയ്ക്കുന്ന ഓര്‍മയായി അവശേഷിക്കുന്നു. വാക്കുകള്‍ക്കാവുന്നില്ല മനസ്സിന്റെ പ്രക്ഷുബ്ധത  പകര്‍ത്താന്‍...